
യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). അർഹരായ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വെറും 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കുന്ന പുതിയ സേവനമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
സഞ്ചാരികൾക്ക് അവരുടെ യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് 30 ദിവസത്തെയോ 60 ദിവസത്തെയോ ടൂറിസ്റ്റ് വിസ തിരഞ്ഞെടുക്കാനാകും. ദുബായിലുടനീളമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. യാത്രാ നടപടികൾ കൂടുതൽ വേഗത്തിലും ലളിതമായും പൂർത്തിയാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ആവശ്യമായ രേഖകളും ഫീസും:
- പാസ്‌പോർട്ട് സൈസ് ഫോട്ടോയും സാധുതയുള്ള പാസ്‌പോർട്ടിന്റെ പകർപ്പുമാണ് അപേക്ഷയ്ക്കായി പ്രധാനമായും ആവശ്യമായ രേഖകൾ.
- അപേക്ഷകന്റെ പൗരത്വം അനുസരിച്ച് ചില സാഹചര്യങ്ങളിൽ ദേശീയ തിരിച്ചറിയൽ കാർഡിന്റെ (ഉദാഹരണത്തിന് ആധാർ കാർഡ്) പകർപ്പും ഹാജരാക്കേണ്ടതായി വന്നേക്കാം.
- ജിഡിആർഎഫ്എയുടെ വിവരമനുസരിച്ച് 30 ദിവസത്തെ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് 200 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 300 ദിർഹവുമാണ് സർക്കാർ ഫീസ്. നികുതികളും സേവന നിരക്കുകളും ഇതിന് പുറമേ ഈടാക്കുന്നതായിരിക്കും.
എത്ര സമയം എടുക്കും?
ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിക്കപ്പെട്ടാൽ ചില അപേക്ഷകൾക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ വിസ അംഗീകാരം ലഭിക്കുന്നതായി ട്രാവൽ ഏജൻസി പ്രതിനിധികൾ പറയുന്നു. ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവം നൽകുന്നതിനും ആഗോള ടൂറിസം രംഗത്ത് ദുബൈയുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ അതിവേഗ വിസാ സേവനം ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t