
ആധുനിക വാഹന സാങ്കേതികവിദ്യകൾക്ക് അനുസരിച്ച് ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ലൈറ്റ് വാഹന ലൈസൻസ് പരിശീലന സിലബസ് ആർടിഎ പുതുക്കി. വാഹനങ്ങളിലെ കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ ചെയ്ഞ്ച് അലർട്ട്, ഓട്ടോമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലനം ഇനി മുതൽ ഡ്രൈവിങ് പഠനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരങ്ങൾ പരിഗണിച്ചാണ് പുതിയ സിലബസ് തയ്യാറാക്കിയതെന്ന് ആർടിഎ അറിയിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് വ്യക്തമാക്കി. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ചാണ് പുതിയ പഠനരീതി നടപ്പിലാക്കിയിരിക്കുന്നത്. തിയറി ക്ലാസുകൾ, പ്രായോഗിക പരിശീലനം, ഡ്രൈവർ ഹാൻഡ് ബുക്ക് എന്നിവയിലും പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 2.5 ലക്ഷത്തിലധികം ട്രെയിനികൾക്ക് ഈ പരിഷ്കരിച്ച സിലബസിന്റെ പ്രയോജനം ലഭിച്ചതായും ആർടിഎ അറിയിച്ചു. പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് പരിശീലകർക്ക് കൂടുതൽ അവബോധം നൽകുന്നതിനായി വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രത്യേക വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. സുരക്ഷിതവും സ്മാർട്ടുമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഡ്രൈവർമാർക്ക് നൽകുകയാണ് ദുബായുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t