യുദ്ധസാഹചര്യം ചൂഷണം ചെയ്ത് ‘ടിക്കറ്റ് കൊള്ള’; അടിയന്തര യാത്രക്കാർക്ക് വഴിയില്ലാതെ പ്രവാസികൾ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർധനവും കാരണം യുഎഇയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ അനിയന്ത്രിതമായ നിരക്ക് വർധനവ് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുദ്ധസാഹചര്യത്തെ തുടർന്ന് ചില സർവീസുകൾ വെട്ടിക്കുറച്ചതും പല റൂട്ടുകളിലും പ്രത്യേക സർവീസുകൾ മാത്രമായി പ്രവർത്തിപ്പിക്കുന്നതുമാണ് നിരക്ക് കുതിച്ചുയരാൻ പ്രധാന കാരണം. കുടുംബമായി യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ഇപ്പോൾ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ്.

അബുദാബി–കൊച്ചി റൂട്ടിൽ ചില എയർലൈനുകൾ ഇന്നലെ വൺവേ ടിക്കറ്റിന് 79,000 രൂപ (3131 ദിർഹം) വരെ ഈടാക്കി. ഏപ്രിൽ 7 മുതൽ 9 വരെ യാത്ര ചെയ്യാൻ നോക്കുമ്പോൾ നിരക്ക് 86,273 രൂപ (3420 ദിർഹം) വരെ ഉയർന്നിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും അഞ്ചാം തീയതി വരെ സർവീസുകളില്ല. ആറാം തീയതി ലഭ്യമായ ടിക്കറ്റുകൾക്ക് 63,368 രൂപ (2512 ദിർഹം) വരെയാണ് നിരക്ക്. എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാനങ്ങളിൽ ഇക്കോണമി ക്ലാസ് ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. ബിസിനസ് ക്ലാസിൽ സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്. എയർ അറേബ്യ ഉൾപ്പെടെയുള്ള വിമാനങ്ങളിൽ അഞ്ചാം തീയതി വരെ സീറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്ത നിലയിലാണ്.

മരണം, ചികിത്സ തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടിവരുന്നവർക്ക് ലക്ഷങ്ങൾ കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണെന്ന് പ്രവാസികൾ പറയുന്നു. രണ്ട് മാസത്തെ ശമ്പളം മാറ്റിവെച്ചാലും ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ പരാതിപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ കുറയ്ക്കുന്നത് വിദേശ കമ്പനികൾക്ക് വൻ ലാഭം നേടാൻ അവസരമൊരുക്കുന്നതാണെന്ന് കെഎംസിസി, ഇൻകാസ് തുടങ്ങിയ സംഘടനകൾ ആരോപിച്ചു. കേരള സെക്ടറിൽ യാത്രക്കാരുടെ എണ്ണം കൂടുകയും വിമാനങ്ങൾ തമ്മിലുള്ള മത്സരം കുറയുകയും ചെയ്തതിനാൽ വരും ദിവസങ്ങളിലും നിരക്കുകൾ ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് ട്രാവൽ ഏജൻസികളുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy