യുഎഇ അടിയന്തര ജാഗ്രതാനിർദ്ദേശം: പരിഭ്രാന്തി വേണ്ട, സുരക്ഷ ഉറപ്പാക്കാം, ഇവർക്ക് വേണം പ്രത്യേക കരുതൽ; നിർദേശങ്ങളുമായി അധികൃതർ

യാത്രയിലോ ജോലിയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ഔദ്യോഗികമായി അടുത്ത സന്ദേശം ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്കുള്ളിലോ ജോലിസ്ഥലത്തോ ആണെങ്കിൽ ഉടൻ തന്നെ പ്രവർത്തനങ്ങൾ നിർത്തിവച്ച് ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്. ബേസ്‌മെന്റുകളോ കെട്ടിടത്തിന്റെ ഉൾവശത്തെ മുറികളോ അഭയസ്ഥാനമായി തിരഞ്ഞെടുക്കാം. അടിയന്തര സാഹചര്യങ്ങളിൽ ലിഫ്റ്റുകൾക്ക് പകരം പടവുകൾ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. റോഡിലായിരിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗത കുറച്ച് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുകയോ, അതിന് സാധ്യമല്ലെങ്കിൽ വണ്ടി ഒതുക്കി നിർത്തി എൻജിൻ ഓഫ് ചെയ്ത് ഗ്ലാസുകൾ ഉയർത്തി ഉള്ളിൽ തന്നെ ഇരിക്കുകയോ ചെയ്യണം. തുറസ്സായ സ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ വാഹനം നിർത്തുന്നത് ഒഴിവാക്കേണ്ടതാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെയും മുതിർന്നവരുടെയും കാര്യത്തിൽ പ്രത്യേക കരുതൽ ആവശ്യമാണ്. കുട്ടികളോട് ശാന്തമായി സംസാരിക്കുകയും അവർ സുരക്ഷിതരാണെന്ന് ഉറപ്പ് നൽകുകയും വേണം. പ്രായമായവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും ആവശ്യമായ ശാരീരിക-മാനസിക പിന്തുണ ഉറപ്പാക്കുകയും അവരുടെ മരുന്നുകളും മറ്റ് ഉപകരണങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിക്കുകയും ചെയ്യണം. സഹായത്തിനായി ഫാമിലി കൗൺസിലിങ് നമ്പറായ 80033322-ൽ ബന്ധപ്പെടാവുന്നതാണ്. അതുപോലെ തന്നെ വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി നിർത്തുകയും അവയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കരുതുകയും വേണം. മൃഗങ്ങളെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ മുൻസിപ്പാലിറ്റി വകുപ്പിനെ 993 എന്ന നമ്പറിൽ ബന്ധപ്പെടാം. മാളുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ഉള്ളവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും പുകയോ പൊടിയോ ഉള്ള സാഹചര്യമാണെങ്കിൽ മൂക്കും വായയും തുണി ഉപയോഗിച്ച് മറയ്ക്കുകയും വേണം.

ഡിജിറ്റൽ ലോകത്തും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെയും ലിങ്കുകളെയും തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നത് ഒഴിവാക്കുകയും വേണം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും അവ മാത്രം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുകയും ചെയ്യുക. റോഡിലെ അപകടങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അബുദാബി ഭരണകൂടം ഓർമിപ്പിക്കുന്നു. ഓരോ പൗരനും അധികൃതരുടെ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy