
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തടസ്സപ്പെട്ട ദുബായ് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിതമായി പുനരാരംഭിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളം (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയത് പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായിരിക്കുകയാണ്. പ്രവർത്തനങ്ങൾ പൂർണ്ണതോതിലാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ദുബായ് എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് പോൾ ഗ്രിഫിത്ത്സും മറ്റ് ഉന്നത ഉദ്യോഗസ്ഥരും റൺവേകളിലും ടെർമിനലുകളിലും നേരിട്ടെത്തി. ദുബായ് പൊലീസ്, ജിഡിആർഎഫ്എ (GDRFA) ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന് അദ്ദേഹം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പ്രതിസന്ധി ഘട്ടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്ത ജീവനക്കാരെ അദ്ദേഹം നേരിൽ കണ്ട് അഭിനന്ദിച്ചു. സമാനതകളില്ലാത്ത വെല്ലുവിളികളാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടതെങ്കിലും എല്ലാവരുടെയും സഹകരണത്തോടെ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന റമസാൻ മാസത്തിലെ യാത്രാ തിരക്ക് കണക്കിലെടുത്ത് വിമാനത്താവള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർണ്ണ സജ്ജമാക്കാനാണ് അധികൃതരുടെ ലക്ഷ്യം. സാങ്കേതിക തടസ്സങ്ങളും മറ്റ് പ്രതിസന്ധികളും പരിഹരിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പുനരാരംഭിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt