ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി ഇറാൻ. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണം ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ ഇസ്രയേലിലേക്കു വരുന്നത് തിരിച്ചറിഞ്ഞതിനെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അപായ സൈറണുകൾ മുഴക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇറാനെതിരെ ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, അത് അവഗണിച്ചുള്ള നടപടികൾക്ക് അമേരിക്ക വലിയ വില കൊടുക്കേണ്ടി വരുമെന്നുമാണ് ഇറാൻ പ്രതികരിച്ചത്. ‘ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ നിങ്ങൾ ഒരു പാത തുറന്നിരിക്കുകയാണ്; അതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല’ എന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ കമ്മിഷൻ തലവൻ ഇബ്രാഹിം അസിസി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
അതേസമയം, തെഹ്റാൻ നഗരത്തിൽ രണ്ടോ അതിലധികമോ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇല്ലാം നഗരത്തിന്റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇർന വാർത്താ ഏജൻസിയും അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.