
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയിൽ (PIFSS) നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ പ്രതികൾക്ക് കഠിനതടവും വൻതുക പിഴയും വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി ഉത്തരവായി. ജഡ്ജി അഹമ്മദ് അൽ സാദിയുടെ അധ്യക്ഷതയിലുള്ള കോടതിയാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഗൾഫ് പൗരന് 15 വർഷം തടവും, തട്ടിപ്പിന് കൂട്ടുനിന്ന സോഷ്യൽ സെക്യൂരിറ്റിയിലെ വനിതാ ജീവനക്കാരിക്കും ബാങ്ക് ഉദ്യോഗസ്ഥനും 10 വർഷം വീതം തടവുമാണ് ശിക്ഷ ലഭിച്ചത്.
2007 മുതൽ 2022 വരെയുള്ള നീണ്ട കാലയളവിലാണ് കേസിനാസ്പദമായ തട്ടിപ്പുകൾ നടന്നത്. ഗൾഫ് പൗരന്മാരുടെ അനന്തരാവകാശ രേഖകളിലും വ്യക്തിഗത വിവരങ്ങളിലും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തിരിമറി നടത്തിയാണ് പ്രതികൾ പൊതുപണം തട്ടിയെടുത്തത്. വിവാഹിതരായ വ്യക്തികൾ, വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ രേഖകളിൽ മാറ്റം വരുത്തി അനധികൃതമായി പണം കൈമാറുകയായിരുന്നു ഇവരുടെ രീതി. ഒന്നാം പ്രതി തട്ടിപ്പ് സുഗമമാക്കാൻ ബാങ്ക് ഉദ്യോഗസ്ഥന് 10,000 ദീനാറും സോഷ്യൽ സെക്യൂരിറ്റി ജീവനക്കാരിക്ക് 3,940 ദീനാറും കൈക്കൂലി നൽകിയതായും കോടതി കണ്ടെത്തി.
തടവ് ശിക്ഷയ്ക്ക് പുറമെ 1.2 കോടിയിലധികം കുവൈറ്റ് ദീനാർ (ഏകദേശം 320 കോടിയിലധികം രൂപ) പിഴയായും കോടതി ചുമത്തിയിട്ടുണ്ട്. കൂടാതെ തട്ടിയെടുത്ത തുകയായ 40 ലക്ഷത്തിലധികം ദീനാർ പ്രതികൾ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. പണം വെളുപ്പിച്ച കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും കോടതി വിധിച്ചു. അതേസമയം, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ കേസിൽ ആരോപണവിധേയരായ മറ്റ് ചില ബാങ്ക് ജീവനക്കാരെ കോടതി വെറുതെ വിട്ടു. പൊതുമുതൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള കർശനമായ മുന്നറിയിപ്പായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd