
കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമോപദേശവും നിയമസഹായവും നൽകുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ബാർ അസോസിയേഷൻ. അംഗീകൃത ലൈസൻസില്ലാതെ നിയമപരമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് തടയാനും അഭിഭാഷക വൃത്തിയുടെ അന്തസ്സ് നിലനിർത്താനുമാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.
കുവൈറ്റിലെ നിയമമനുസരിച്ച് അംഗീകൃത ലൈസൻസുള്ള അഭിഭാഷകർക്ക് മാത്രമേ നിയമോപദേശം നൽകാൻ അധികാരമുള്ളൂ. എന്നാൽ സമീപകാലത്തായി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി നിരവധി പ്രവാസികൾ നിയമസഹായം നൽകുന്നതായി ബാർ അസോസിയേഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അനൗദ്യോഗിക ഇടപെടലുകൾ കുവൈറ്റിലെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് അച്ചടക്ക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തെറ്റായ നിയമോപദേശങ്ങൾ മൂലം ആളുകൾ വഞ്ചിക്കപ്പെടാതിരിക്കാനും നിയമപരമായ കാര്യങ്ങളിൽ കൃത്യമായ അറിവ് ലഭ്യമാക്കാനുമാണ് ഈ കർശന നീക്കം. അനൗദ്യോഗികമായ ഉപദേശങ്ങൾ സ്വീകരിക്കുന്നത് വലിയ സാമ്പത്തിക-നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
നിയമപരമായ ആവശ്യങ്ങൾക്കായി കുവൈറ്റ് ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത അഭിഭാഷകരെ മാത്രം സമീപിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. നിയമസഹായം തേടുന്നവർ ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt