
വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. 15,000 കുവൈറ്റ് ദിനാർ (ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. 2024 സെപ്റ്റംബറിൽ ഒരു സർക്കാർ മന്ത്രാലയ സമുച്ചയത്തിൽ വെച്ചാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം വിവാഹ വാഗ്ദാനത്തിലേക്ക് നീങ്ങുകയായിരുന്നു. വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന് പ്രതി യുവതിയെ വിശ്വസിപ്പിക്കുകയും, വിവാഹശേഷം താമസിക്കാൻ വീട് ഒരുക്കുന്നതിനായി സാമ്പത്തിക സഹായം ആവശ്യമാണെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിയുടെ വാക്കുകൾ വിശ്വസിച്ച യുവതി ഒരു പ്രാദേശിക ബാങ്കിൽ നിന്ന് 15,000 കുവൈറ്റ് ദിനാർ ലോൺ എടുത്തു. 2026 ജനുവരി 22-ന് ബാങ്കിൽ നിന്ന് പണം പിൻവലിച്ച ഉടൻ തന്നെ തുക പ്രതിക്ക് കൈമാറി. എന്നാൽ പണം കൈപ്പറ്റിയതിനു പിന്നാലെ പ്രതി അപ്രത്യക്ഷനാവുകയും യുവതിയുടെ ഫോൺ കോളുകൾക്ക് മറുപടി നൽകാതിരിക്കുകയും ചെയ്തു.
ഇതോടെ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (CID) കൈമാറി. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടർന്ന് പ്രതി പിന്നീട് പൊലീസിൽ കീഴടങ്ങി.
ചോദ്യം ചെയ്യലിൽ പണം കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. കടബാധ്യതകൾ തീർക്കാനാണ് ഈ തുക ഉപയോഗിച്ചതെന്നും നിലവിൽ പണം തിരിച്ചുനൽകാൻ കഴിയില്ലെന്നും ഇയാൾ മൊഴി നൽകി. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നതും പ്രതി സ്ഥിരീകരിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വൈകാരിക വാഗ്ദാനങ്ങളിൽ വീഴരുതെന്നും, വ്യക്തമായ നിയമപരമായ രേഖകളോ ഉറപ്പുകളോ ഇല്ലാതെ ആരെയും വിശ്വസിച്ച് പണം കൈമാറരുതെന്നും സുരക്ഷാ വൃത്തങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL