കുവൈറ്റിൽ കൊ​ടും ത​ണു​പ്പ്, മ​ഴ; പ​ല​യി​ട​ത്തും താ​പ​നി​ല പൂ​ജ്യ​ത്തി​ന് താ​ഴെ

കഴിഞ്ഞ കുറേ ദിവസങ്ങളായി കുവൈത്തിൽ കടുത്ത ശൈത്യകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമാണ് തണുപ്പിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. മരുഭൂമി പ്രദേശങ്ങളിൽ താപനില അപകടകരമായി താഴ്ന്നതോടെ കനത്ത തണുപ്പാണ് റിപ്പോർട്ട് ചെയ്യുന്നത്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശുന്നതും തണുപ്പ് വർധിക്കാൻ കാരണമായിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ സൗദി അതിർത്തിക്കും ബൗബിയാൻ ദ്വീപിനും സമീപമുള്ള സാൽമി മേഖലയിൽ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. നേരത്തെ ഇതേ പ്രദേശത്ത് മൈനസ് 8 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു. ഇറാഖ് അതിർത്തിയോട് ചേർന്ന അബ്ദാലിയിൽ വ്യാഴാഴ്ച പുലർച്ചെ താപനില മൈനസ് 1 ഡിഗ്രിയായി കുറഞ്ഞു. സാൽമിക്ക് സമീപമുള്ള മണീഷിൽ പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. അഹമ്മദി, ജൂലൈയ മേഖലകളിൽ രണ്ട് ഡിഗ്രി സെൽഷ്യസും ഫൈലക്ക ദ്വീപിൽ മൂന്ന് ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരമാവധി താപനില 15 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് 5 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഉച്ചയോടെ ആകാശം മേഘാവൃതമാകുകയും വൈകുന്നേരത്തോടെ നേരിയ മഴ പെയ്യുകയും ചെയ്തു. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ തിങ്കളാഴ്ച മുതൽ ഉയർന്ന താപനിലയോടെ കാലാവസ്ഥ കൂടുതൽ സ്ഥിരതയിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തൽ. കുവൈത്ത് സിറ്റിയിലും അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. ഇതിനിടെ, കാറ്റിന്റെ ദിശ തെക്കുകിഴക്കിൽ നിന്ന് വടക്കുപടിഞ്ഞാറിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും അറബിക്കടലിലും തീരപ്രദേശങ്ങളിലും ഏഴ് അടി വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടുന്നതിനും കാരണമാകുമെന്ന് അധികൃതർ അറിയിച്ചു..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy