
ബാത്റൂമിൽ കയറി ഷവറിൽ കുളിച്ചാൽ ശരീരവും മനസ്സും പുതുമയാർന്ന അനുഭവം ലഭിക്കുമെന്നതാണ് പൊതുവേയുള്ള ധാരണ. വീട്ടിലെ വെള്ളമായതിനാൽ സുരക്ഷിതമാണെന്ന വിശ്വാസവും പലർക്കുമുണ്ട്. എന്നാൽ, ഷവർ ഹെഡുകൾ തന്നെ അണുക്കളുടെ സങ്കേതങ്ങളായിരിക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, ഷവർ ഹെഡിനുള്ളിൽ നമ്മൾ കരുതുന്നതിലേറെ ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നാണ്. സ്ഥിരമായ നനവും ചൂടും, അടഞ്ഞ അന്തരീക്ഷവും ചേർന്നാൽ സൂക്ഷ്മാണുക്കൾ പെരുകാൻ അനുയോജ്യമായ സാഹചര്യം രൂപപ്പെടുന്നു. വെള്ളം സ്ഥിരമായി ഒഴുകുന്നതിനാൽ ഷവർ ഹെഡ് വൃത്തിയുള്ളതായിരിക്കും എന്ന ധാരണ തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ഉപയോഗങ്ങൾക്കിടയിൽ ഷവർ ഹെഡിനുള്ളിൽ ശേഷിക്കുന്ന വെള്ളം ബാക്ടീരിയകൾ വളരാനും ‘ബയോഫിലിം’ എന്നറിയപ്പെടുന്ന ഒട്ടിപ്പിടിക്കുന്ന പാളികൾ രൂപപ്പെടാനും ഇടയാക്കുന്നു. ഷവർ പ്രവർത്തിക്കുമ്പോൾ ഈ സൂക്ഷ്മാണുക്കൾ വെള്ളത്തുള്ളികളോടൊപ്പം വായുവിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും, ഇത് പ്രതിരോധശേഷി കുറഞ്ഞവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
നോൺ-ടൂബർക്കുലസ് മൈകോബാക്ടീരിയ, ലെജിയോണെല്ല തുടങ്ങിയ ബാക്ടീരിയകൾ ഉൾപ്പെടെ വിവിധ പാരിസ്ഥിതിക സൂക്ഷ്മാണുക്കൾ ഷവർ ഹെഡുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
അണുക്കളുടെ വ്യാപനം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-ഷവർ ഹെഡുകൾ വൃത്തിയായി നിലനിർത്താൻ പതിവായി ശുചീകരണം നടത്തണം. ഷവർ ഹെഡ് ഊരിയെടുത്ത് വെള്ളം ചേർത്ത വെളുത്ത വിനാഗിരിയിൽ മുക്കിവയ്ക്കുകയോ, മിനറൽ അടിപ്പുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന അംഗീകൃത ഡീസ്കേലിങ് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം. മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ ശുചീകരണം നടത്തണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ചെറു ബ്രഷ് ഉപയോഗിച്ച് ഉപരിതലം ഉരച്ച് വൃത്തിയാക്കുന്നതും സഹായകരമാണ്.
-മിനറൽ അടിപ്പുകൾ നീക്കം ചെയ്ത ശേഷം നേർപ്പിച്ച ബ്ലീച്ച് സൊലൂഷനിലോ ഹൈഡ്രജൻ പെറോക്സൈഡ് അടിസ്ഥാനമാക്കിയ ക്ലീനറുകളിലോ ഷവർ ഹെഡ് മുക്കി അണുവിമുക്തമാക്കണം. ക്ലീനിങ് ഉത്പന്നങ്ങളിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും, വീണ്ടും ഘടിപ്പിക്കുന്നതിന് മുൻപ് നന്നായി കഴുകുകയും വേണം.
-ഷവർ ഓൺ ചെയ്തതുടൻ ശരീരത്തിലേക്ക് വെള്ളം വീഴ്ത്തുന്നതിന് പകരം, ഒരു മിനിറ്റ് നേരം ചൂടുവെള്ളം ഒഴുകാൻ അനുവദിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളവും സൂക്ഷ്മാണുക്കളും പുറത്തേക്കൊഴുക്കാൻ സഹായിക്കും. ദീർഘകാലം ഉപയോഗിക്കാതിരുന്ന ഷവറുകളിൽ ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്.
-വായുസഞ്ചാരം കുറവുള്ള കുളിമുറികളിൽ എയറോസോളുകൾ കൂടുതൽ നേരം നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ, കുളിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യുകയോ ജനാലകൾ തുറന്നിടുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് കുളിമുറിയിലെ ഈർപ്പം കുറയ്ക്കാനും സഹായിക്കും.
-പുറമേ കേടുപാടുകളൊന്നും കാണുന്നില്ലെങ്കിലും ഷവർ ഹെഡുകൾ ദീർഘകാലം ഉപയോഗിക്കേണ്ടതല്ല. ഏഴ് മുതൽ എട്ട് വർഷം വരെ ഉപയോഗിച്ചതിന് ശേഷം പുതിയത് സ്ഥാപിക്കുന്നതാണ് ഉചിതം. എളുപ്പത്തിൽ അഴിച്ചുമാറ്റാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന, ആന്റി-മൈക്രോബിയൽ പ്രതലങ്ങളുള്ള പുതിയ മോഡലുകളും വിപണിയിൽ ലഭ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL