
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കെട്ടിട ഉടമകൾക്ക് തങ്ങളുടെ കെട്ടിടങ്ങളിൽ നടക്കുന്ന അനധികൃത താമസവും വ്യാജ വിലാസ രജിസ്ട്രേഷനുകളും തടയാൻ പുതിയ സേവനവുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ‘റെസിഡൻസ് നോട്ടിഫിക്കേഷൻ’ (Residence Notification) എന്ന പേരിൽ ആരംഭിച്ച ഈ സേവനം ഏകീകൃത സർക്കാർ ആപ്പായ ‘സഹൽ’ (Sahel) വഴിയാണ് ലഭ്യമാകുന്നത്.
കെട്ടിട ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരെങ്കിലും അവരുടെ വിലാസത്തിൽ സിവിൽ ഐഡി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാൽ ഉടൻ തന്നെ ഉടമയുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ എത്തുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതുവഴി വ്യാജ വാടക കരാറുകൾ വഴിയുള്ള നിയമലംഘനങ്ങൾ തടയാൻ ഉടമകൾക്ക് സാധിക്കും.
തന്റെ കെട്ടിടത്തിൽ താമസിക്കാത്ത ആരെങ്കിലും വിലാസം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടാൽ, അത് പരിശോധിക്കാനും ആവശ്യമെങ്കിൽ സഹൽ ആപ്പിലെ ‘കാൻസൽ റെസിഡന്റ്സ്’ (Cancel Residents) എന്ന ലിങ്ക് വഴി അത്തരം താമസക്കാരെ നീക്കം ചെയ്യാനും ഉടമയ്ക്ക് അധികാരമുണ്ടാകും. ഇതിനായി പാസി ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ല എന്നത് വലിയൊരു ആശ്വാസമാണ്.
കെട്ടിട ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ താമസ രേഖകൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് പാസി അധികൃതർ വ്യക്തമാക്കി. സിവിൽ ഐഡി വിലാസങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL