കുവൈത്തിൽ പുതിയ താമസ നിയമം ഇന്ന് മുതൽ; വിസ നിരക്കുകളിൽ വൻ വര്‍ധനവ്

കുവൈത്തിലെ പുതുക്കിയ താമസ നിയമം ഇന്ന് (ചൊവ്വ) മുതൽ പ്രാബല്യത്തിൽ വന്നു. റെസിഡൻസി പെർമിറ്റുകൾ, സന്ദർശക വിസകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിൽ ഗണ്യമായ വർധനവാണ് പുതിയ ചട്ടങ്ങളിലൂടെ നടപ്പാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രവാസികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടിവരും. പുതിയ നിയമപ്രകാരം വാർഷിക ഇഖാമ ഫീസ് 10 ദിനാറിൽ നിന്ന് 20 ദിനാറാക്കി ഉയർത്തി. എല്ലാ വിഭാഗം വിസിറ്റ് വിസകൾക്കും മാസം 10 ദിനാർ നിരക്കിൽ ഫീസ് ഈടാക്കും. ജോലി, കുടുംബ സംഗമം, പഠനം, ബിസിനസ്, നിക്ഷേപം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള എൻട്രി വിസകൾക്ക് 10 ദിനാർ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് ഫീസ് പ്രതിവർഷം 100 ദിനാറായി വർധിപ്പിച്ചു. സാധുവായ ഇൻഷുറൻസ് പോളിസി ഇല്ലാതെ ഇഖാമ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭാര്യയുടെയും മക്കളുടെയും വാർഷിക ഇഖാമ ഫീസും 20 ദിനാറാക്കി വർധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾ ഉൾപ്പെടെയുള്ള മറ്റ് ആശ്രിതർക്കുള്ള ഇഖാമ ഫീസ് 200 ദിനാറിൽ നിന്ന് 300 ദിനാറായി ഉയർത്തി.

കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിനായി കുറഞ്ഞത് 800 ദിനാർ മാസശമ്പളം വേണമെന്ന നിബന്ധന തുടരും. എന്നാൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇതിൽ ഇളവുകൾ അനുവദിക്കുന്നതായും അധികൃതർ അറിയിച്ചു. വിദേശി കുടുംബങ്ങൾ അവരുടെ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോൾ പ്രതിവർഷം 50 ദിനാർ അധികമായി അടയ്ക്കണം. സന്ദർശക വിസകൾ സമാന കാലയളവിലേക്ക് ഒരിക്കൽ കൂടി നീട്ടാൻ അനുമതി നൽകും. പ്രത്യേക സാഹചര്യങ്ങളിൽ വിസിറ്റ് വിസ താമസ വിസയാക്കി മാറ്റുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്. പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇഖാമ എടുക്കുന്നതിനുള്ള സമയപരിധി നാല് മാസമായി വർധിപ്പിച്ചിട്ടുണ്ടെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
കുവൈത്തിലെ പ്രവാസി സമൂഹത്തെ നേരിട്ട് ബാധിക്കുന്നതും സാമ്പത്തികമായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമായ ഈ നിയമപരിഷ്കാരങ്ങൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.

മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.

കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *