
മയക്കുമരുന്ന് ഉപയോഗവും ലഹരി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്ന നടപടികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ചിത്രങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുകൾ, ലോഗോകൾ തുടങ്ങിയവ ഉൾപ്പെടുന്ന വസ്തുക്കൾ ധരിക്കുകയോ ഉപയോഗിക്കുകയോ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘മാതൃരാജ്യം സംരക്ഷിക്കുക’ എന്ന കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ, ഇത്തരത്തിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. മയക്കുമരുന്ന് ഉപയോഗത്തെയോ ലഹരി കുറ്റകൃത്യങ്ങളെയോ പ്രേരിപ്പിക്കുന്നതോ മഹത്വവത്കരിക്കുന്നതോ ആയ ഉള്ളടക്കമുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, അച്ചടിച്ച വസ്തുക്കൾ, മറ്റ് സാമഗ്രികൾ തുടങ്ങിയവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ, നിലവിലെ നിയമങ്ങൾ പ്രകാരം മയക്കുമരുന്നോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ കണ്ടെത്തപ്പെടുന്നവർക്ക്, അവർ വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, മൂന്ന് വർഷം വരെ തടവോ 5,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇരുവരും ചേർന്നോ ശിക്ഷ ലഭിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും, പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനോടൊപ്പം ദേശീയ സുരക്ഷ ബലപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഡംബര ബാഗുകളുടെ വ്യാജൻ; തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടി: പ്രവാസി പിടിയിൽ
ആഡംബര ഫാഷൻ ഉൽപ്പന്നങ്ങളുടെ പേരിൽ സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ പ്രവാസിയെ ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളെയും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് സൂക്ഷ്മമായി പദ്ധതിയിട്ട തട്ടിപ്പാണ് പ്രതി നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് വഴിയാണ് പ്രതി തന്റെ ഇരകളെ സമീപിച്ചിരുന്നത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഹാൻഡ്‌ബാഗുകളെന്ന പേരിൽ ആകർഷകമായ ചിത്രങ്ങൾ അയച്ച ശേഷം വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു തന്ത്രം. വിശ്വാസം നേടിയെടുത്ത് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം കൈക്കലാക്കിയ ശേഷം, യഥാർത്ഥമല്ലാത്ത വ്യാജ ഉൽപ്പന്നങ്ങൾ കൈമാറി മുങ്ങുകയാണ് ഇയാൾ പതിവാക്കിയിരുന്നത്.
ഒരു യുവതി നൽകിയ പരാതിയോടെയാണ് കേസിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യം മുഖേന വിൽപ്പനക്കാരനുമായി ബന്ധപ്പെട്ട യുവതിക്ക്, പ്രീമിയം ഹാൻഡ്‌ബാഗുകളുടെ നിരവധി ചിത്രങ്ങൾ ലഭിക്കുകയും അവ യഥാർത്ഥമാണെന്ന വിശ്വാസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് തിരഞ്ഞെടുത്ത ഹാൻഡ്‌ബാഗിന് 650 കുവൈത്തി ദിനാർ നൽകാൻ അവർ സമ്മതിക്കുകയും മൊബൈൽ വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തുക കൈമാറുകയും ചെയ്തു. എന്നാൽ സാധനം ലഭിച്ചതോടെ അത് വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യ ട്രക്കുകളിൽ കടത്താന്‍ ശ്രമിച്ചത് ദശലക്ഷക്കണക്കിന് കള്ളനോട്ടുകള്‍; കുവൈത്തില്‍ അറസ്റ്റ്
സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിനായുള്ള കുവൈത്തിന്റെ ജാഗ്രതയുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി മേഖലയുടെ കള്ളനോട്ട് വിരുദ്ധ വിഭാഗം വലിയ കള്ളനോട്ട് റാക്കറ്റിനെ പിടികൂടി. അറബ് പൗരന്മാരടങ്ങിയ സംഘം രാജ്യത്ത് ദശലക്ഷക്കണക്കിന് വ്യാജ യു.എസ്. ഡോളർ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവർ അറസ്റ്റിലായത്. മറ്റൊരു അറബ് രാജ്യത്താണ് ഈ വ്യാജ നോട്ടുകൾ നിർമ്മിച്ചതെന്ന് അന്വേഷണം കണ്ടെത്തി. പ്രാദേശിക വിപണിയിൽ ഇവ എത്തിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടം വരുത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
100,000 യു.എസ്. ഡോളർ വിലമതിക്കുന്ന കള്ളനോട്ടുകൾ വെറും 16,000 കുവൈത്തി ദിനാറിന്—ഏകദേശം 50 ശതമാനത്തിലേറെ ഇളവിൽ—വിൽക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. കള്ളനോട്ട് വിരുദ്ധ വിഭാഗം രഹസ്യവിവരദാതാവിനെ ഉപയോഗിച്ച് കെണിയൊരുക്കി. ഇതുവഴി മുഖ്യപ്രതിയായ 1993-ൽ ജനിച്ച എ.എ.സെഡ് (A.A.Z.) അറസ്റ്റിലായി. ഇയാളിൽ നിന്ന് വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. തുടര്‍ന്ന് വസതിയിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് യു.എസ്. ഡോളറിന്റെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL