
ഉയിരറ്റ് നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ പ്രവാസലോകം
മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യും. തുടർന്ന് നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും.
ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം ദുബായ് ജബൽഅലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ആവശ്യപ്പെടുമെന്ന് ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വഴ്ച( ഈ മാസം 8)യായിരുന്നു ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)