
കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു; കുവൈത്തിൽ 192 കന്നുകാലികൾ ചത്തു
രാജ്യത്തെ കന്നുകാലികളെ ബാധിച്ച കുളമ്പുരോഗത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. സുലൈബിയയിലെ ഫാമുകളിലെ ആകെ 22,673 പശുക്കളിൽ 12,854 എണ്ണത്തിന് കുളമ്പുരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പി.എ.എ.എഫ്.ആർ.ഐ) വ്യക്തമാക്കി. ബുധനാഴ്ച വരെ 192 കന്നുകാലികളുടെ മരണവും 2,831 എണ്ണത്തിന് രോഗമുക്തിയും രേഖപ്പെടുത്തി.
ഫാം ഉടമകളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിനുമായി വെറ്ററിനറി സംഘങ്ങൾ ഫീൽഡ് പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. വരുന്ന ആഴ്ചക്കുള്ളിൽ വാക്സിനുകളുടെ ഒരു യൂനിറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം കഴിഞ്ഞ ദിവസം പി.എ.എ.എഫ്.ആർ.ഐ സന്ദർശിച്ചു.
ഡയറക്ടർ ജനറൽ സാലിം അൽ ഹായിയും ഉദ്യോഗസഥരും മന്ത്രിയെ സ്വീകരിച്ചു. കുളമ്പുരോഗ ബാധക്കെതിരായ പ്രതിരോധ മാർഗങ്ങൾ, കാർഷിക പദ്ധതികൾ എന്നിവ ഉദ്യോഗസഥർ വിശദീകരിച്ചു.
കൃഷിയിടങ്ങളിലെ ലംഘനങ്ങൾക്കെതിരായ നടപടി കർശനമാക്കൽ, കരാർ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)