
വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; യാത്രക്കാർക്ക് സഹായവുമായി കുവൈത്ത് ഇന്ത്യൻ എംബസി
കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റർ ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരാണ് മണിക്കൂറുകളോളം എയർലൈൻ അധികൃതരുടെ അവഗണനയ്ക്ക് വിധേയരായത്. ബഹ്‌റൈനിൽ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം കുവൈത്തിൽ ഇറക്കിയത്. തകരാർ പരിഹരിച്ച് വിമാനം സർവീസ് പുനരാരംഭിക്കുന്നതു വരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ എയർലൈൻ അധികൃതർ തയാറാകാതെ ഇരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എയർലൈൻ താമസ സൗകര്യവും ഭക്ഷണവും നൽകിയെന്ന് മറ്റ് യാത്രക്കാർ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർ തങ്ങളുടെ ദുരിതവിവരം അറിയിച്ചതോടെ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വിമാനത്താവളത്തിൽ എത്തി യാത്രക്കാർക്ക് ഭക്ഷണവും അടിയന്തരാവശ്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്തുകയായിരുന്നു. ജിസിസി ഉച്ചകോടിയെ തുടർന്ന് കുവൈത്തിൽ അവധി ആയതിനാലാണ് ഹോട്ടൽ സൗകര്യമൊരുക്കാൻ എംബസിക്ക് കഴിയാതെ വന്നത്. എയർലൈൻസ് അധികൃതരുമായി ബന്ധപ്പെട്ടു വിഷയം പരിഹരിക്കാനുള്ള നടപടികൾ എംബസി ഏകോപിച്ചു. ഇന്ന് പുലർച്ചെ 4.34 ന് കുവൈത്തിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനം പുറപ്പെട്ടന്നും എംബസി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)