
ട്രാഫിക് പിഴകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും അതിർത്തി ചെക്ക്‌പോസ്റ്റുകൾ വഴി കുവൈത്തിന് പുറത്തേക്ക് പോകാൻ വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വിശദീകരണപ്രകാരം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇംപൗണ്ട് ചെയ്യാൻ വിധിക്കപ്പെട്ട വാഹനങ്ങൾ, മുൻകരുതൽ നടപടിയുടെ ഭാഗമായി തടഞ്ഞുവച്ച വാഹനങ്ങൾ, ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ എന്നിവയ്ക്കാണ് നിലവിൽ അതിർത്തി കടക്കുന്നതിന് നിയന്ത്രണം ബാധകമായിരിക്കുന്നത്. ട്രാഫിക് പിഴ കുടിശ്ശിക മാത്രമുള്ള വാഹനങ്ങൾക്ക് ഇത്തരം വിലക്കുകളൊന്നും നിലവിലില്ലെന്നും മന്ത്രാലയം അറിയിച്ചു.
പൗരന്മാർക്കും പ്രവാസികൾക്കും വ്യത്യസ്ത നിബന്ധനകൾ
കുവൈത്തി പൗരന്മാർ:
അതിർത്തി വഴി വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ട്രാഫിക് പിഴകൾ മുൻകൂട്ടി അടയ്ക്കണമെന്ന നിർബന്ധമില്ല.
പ്രവാസികൾ:
നിലവിലെ നിയമപ്രകാരം, കുവൈത്ത് വിടുന്നതിന് മുമ്പ് സ്വന്തം പേരിലുള്ള എല്ലാ ട്രാഫിക് പിഴകളും അടച്ചുതീർക്കേണ്ടത് നിർബന്ധമാണ്.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.