കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യം ചൂഷണം ചെയ്ത് ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. പള്ളികൾക്ക് മുന്നിലും വാണിജ്യ കേന്ദ്രങ്ങളിലും ഭിക്ഷാടനം നടത്തുന്നവരെ പിടികൂടാൻ പ്രത്യേക സുരക്ഷാ സംഘങ്ങളെ മന്ത്രാലയം നിയോഗിച്ചു കഴിഞ്ഞു. ഭിക്ഷാടനത്തിന് പിടിയിലാകുന്ന വിദേശികളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഉടൻ തന്നെ നാടുകടത്തുമെന്നാണ് അധികൃതരുടെ കർശന മുന്നറിയിപ്പ്.
ഇത്തരത്തിൽ പിടിയിലാകുന്നവരുടെ സ്പോൺസർമാരും (കഫീൽ) വലിയ നിയമനടപടികൾ നേരിടേണ്ടി വരും. ഭിക്ഷാടനത്തിന് പിടിയിലാകുന്നവരുടെ സ്പോൺസർമാരെ മന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തുകയും അവർക്ക് പിന്നീട് പുതിയ വിസകൾ അനുവദിക്കുന്നത് തടയുകയും ചെയ്യും. വിസിറ്റ് വിസയിലോ ഫാമിലി വിസയിലോ എത്തിയവരാണ് നിയമലംഘനം നടത്തുന്നതെങ്കിൽ അവരെ രാജ്യത്തേക്ക് കൊണ്ടുവന്നവർക്കെതിരെയും കർശനമായ നടപടികളുണ്ടാകും. പള്ളികൾക്കും ഷോപ്പിംഗ് മാളുകൾക്കും സമീപമുള്ള നിരീക്ഷണ ക്യാമറകൾ വഴി ഭിക്ഷാടകരെ സസൂക്ഷ്മം നിരീക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ റമദാൻ പകൽസമയത്ത് പൊതുസ്ഥലത്തിരുന്ന് ആഹാരം കഴിക്കുന്നതും കുറ്റകരമാണ്. ഇത്തരം ലംഘനങ്ങൾക്ക് 100 ദിനാർ പിഴയോ അല്ലെങ്കിൽ ഒരു മാസം വരെ തടവോ ശിക്ഷ ലഭിക്കാം. സഹായം ആവശ്യമുള്ളവർ സർക്കാർ അംഗീകൃത ചാരിറ്റി സംഘടനകളെ മാത്രമേ സമീപിക്കാവൂ എന്നും തെരുവുകളിൽ ഭിക്ഷാടനം നടത്തുന്നത് സാമൂഹിക സുരക്ഷയെ ബാധിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ഭിക്ഷാടകരെ കാണുന്ന പക്ഷം 112 എന്ന എമർജൻസി നമ്പറിലോ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറിലോ വിവരമറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
