കുവൈറ്റിൽ ഈ വിസയ്ക്ക് ഇനി ആശങ്ക വേണ്ട; തടസ്സങ്ങളില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയുമായി കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനോ അത് നിലനിർത്തുന്നതിനോ നിലവിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വിസ ലഭ്യതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമാണ് വിദേശ രാജ്യങ്ങൾ വിസ റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാറുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

മന്ത്രാലയം സംഘടിപ്പിച്ച ‘ഗൈഡ് മി’ (Guide Me) കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ അൽ ബസീരി ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. വിദേശ രാജ്യങ്ങളിലെ എംബസികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും മന്ത്രാലയം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദ്യാർത്ഥികളുടെ പഠനയാത്ര സുഗമമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ നിലയിലുള്ള സ്കോളർഷിപ്പുകൾക്ക് പുറമെ ലോകത്തെ മുൻനിര സർവകലാശാലകളിൽ പഠനം ഉറപ്പാക്കാൻ സഹായിക്കുന്ന പ്രത്യേക മെറിറ്റ് സ്കോളർഷിപ്പുകളും മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.

വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അവർ കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ മുതൽ വിസ നടപടികൾ വരെ കൃത്യമായി മനസ്സിലാക്കാൻ ഏപ്രിൽ മാസം മുതൽ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. വിദേശ രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാനും അവർക്ക് ആവശ്യമായ സാങ്കേതിക സഹായം ഉറപ്പാക്കാനും മന്ത്രാലയം സജ്ജമാണെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version