കുവൈറ്റിലെ സഹകരണ സംഘങ്ങൾ ഇനി കേന്ദ്രീകൃത നിരീക്ഷണത്തിൽ; സുരക്ഷ ശക്തമാക്കാൻ പുതിയ കൺട്രോൾ റൂം സജ്ജം

കുവൈറ്റ് സിറ്റി: രാജ്യത്തെ സഹകരണ സംഘങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള സെൻട്രൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സഹകരണ മേഖലയെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ആദ്യ ഘട്ടമാണിതെന്ന് മന്ത്രി വിശേഷിപ്പിച്ചു. അബ്ദുള്ള അൽ സാലിം ഏരിയയിലുള്ള കൺട്രോൾ റൂം സന്ദർശിച്ച മന്ത്രി, ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തി.

ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് ഈ സംയോജിത സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം സംരക്ഷിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും സാധിക്കും. നിലവിൽ 76-ലധികം സഹകരണ സംഘങ്ങളിലും റേഷൻ വിതരണ കേന്ദ്രങ്ങളിലുമായി 191 നിരീക്ഷണ പോയിന്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും തത്സമയം കൺട്രോൾ റൂമിൽ ലഭ്യമാകും. ശേഖരിക്കുന്ന ദൃശ്യങ്ങൾ നാല് മാസം വരെ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യവും ഈ സംവിധാനത്തിലുണ്ട്.

ഭാവിയിൽ സഹകരണ സംഘങ്ങളുടെ എല്ലാ ശാഖകളിലേക്കും മാളുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കാൻ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. താമസമേഖലകളിലെ പ്രവേശന കവാടങ്ങളെ കൂടി ഈ ശൃംഖലയുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ തടയാനും അച്ചടക്കം ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ രംഗത്തും പൊതുജനങ്ങളുടെ സുരക്ഷാ കാര്യത്തിലും വലിയൊരു മാറ്റത്തിന് ഈ പുതിയ കൺട്രോൾ റൂം തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version