
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ വ്യാജ വിദേശ കറൻസികൾ വിതരണം ചെയ്യാൻ ശ്രമിച്ച സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 1,30,000 വ്യാജ യുഎസ് ഡോളറുകളുമായി ആറ് സിറിയൻ പൗരന്മാർ പിടിയിലായത്.
രാജ്യത്ത് വ്യാജ കറൻസികൾ വിനിമയം ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പിടികൂടിയ വ്യാജ ഡോളറുകൾക്ക് ഇന്ത്യൻ രൂപയിൽ ഏകദേശം ഒരു കോടിയിലധികം മൂല്യം വരും. പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് കള്ളനോട്ടുകൾക്ക് പുറമെ ഇവ നിർമ്മിക്കാനുപയോഗിച്ച ചില ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
പിടിക്കപ്പെട്ട ആറ് പ്രതികളും സിറിയൻ സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇവരെയും പിടിച്ചെടുത്ത കള്ളനോട്ടുകളും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ സംഘത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും രാജ്യാന്തര കള്ളനോട്ട് മാഫിയകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശ കറൻസികൾ കൈമാറ്റം ചെയ്യുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL