
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹാഹീലിൽ അതിക്രൂരമായ മനുഷ്യക്കടത്ത് നടത്തിവന്ന ഏഷ്യൻ സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ‘ഫഹാഹീലിലെ കറുത്ത കേന്ദ്രം’ (Black Den of Fahaheel) എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു രഹസ്യ സങ്കേതത്തിൽ നിന്നാണ് മനുഷ്യക്കടത്തിന് ഇരയായ 19 യുവതികളെയും 6 പുരുഷന്മാരെയും സുരക്ഷാ സേന മോചിപ്പിച്ചത്. ഏഷ്യൻ വംശജരായ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ആറംഗ സംഘമാണ് ഈ തടവറ നിയന്ത്രിച്ചിരുന്നത്.
വീടുകളിൽ നിന്നും മറ്റും ഒളിച്ചോടി എത്തുന്ന ഗാർഹിക തൊഴിലാളികളെ സംരക്ഷണം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഇവിടേക്ക് എത്തിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിലെത്തിച്ചാൽ പുറത്തിറങ്ങാൻ കഴിയാത്തവിധം ഇരുമ്പ് വാതിലുകൾ ഘടിപ്പിച്ച മുറികളിൽ ഇവരെ പൂട്ടിയിടും. കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ നിർബന്ധിത ജോലി ചെയ്യിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിൽ ഒരു യുവതി 2014 മുതൽ ഇവിടെ തടവിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
യുവതികൾ തങ്ങളുടെ കുടുംബങ്ങളുമായി സംസാരിക്കുന്നത് പോലും സംഘത്തിന്റെ കർശന മേൽനോട്ടത്തിലായിരുന്നു. തങ്ങൾ സുരക്ഷിതരാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാൻ ഇവർ തൊഴിലാളികളെ നിർബന്ധിക്കുമായിരുന്നു. കൂടാതെ, തടവിലാക്കപ്പെട്ടവരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി, തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഈ വീഡിയോകൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ അടിമപ്പണിക്ക് നിയോഗിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മനുഷ്യക്കടത്ത് സംഘം വലയിലായത്. പിടിയിലായ ആറ് പ്രതികളെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുവൈറ്റിലെ വിദേശി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ
കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.
മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL