
മരുഭൂമിയിൽ ‘രഹസ്യ ഡിസ്റ്റിലറി’: കുവൈത്തിലെ വിജനതയിൽ ഒളിപ്പിച്ച മദ്യശാലയിൽ വൻ റെയ്ഡ്; ഏഷ്യക്കാർ പിടിയിൽ
കുവൈത്ത് സിറ്റി: അബ്ദലിയിലെ വിജനമായ മരുഭൂമിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമാണശാലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. മദ്യശാല നടത്തിയിരുന്ന ആറ് ഏഷ്യൻ പൗരന്മാരെ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തു.
അനധികൃത പ്രവർത്തനം സംബന്ധിച്ച് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ, മദ്യം വാറ്റിയെടുക്കാൻ ഉപയോഗിച്ചിരുന്ന നിരവധി ബാരലുകൾ, മദ്യനിർമാണത്തിനുള്ള ഉപകരണങ്ങൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ, വിൽപനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ധാരാളം കുപ്പികളിലാക്കിയ നാടൻ മദ്യവും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, അറസ്റ്റിലായ ആറ് പേരും തങ്ങളാണ് മദ്യം നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തതെന്ന് സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത ഉപകരണങ്ങളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
നേരത്തെ ഓഗസ്റ്റ് മാസത്തിലും ആഭ്യന്തര മന്ത്രാലയം 10 അനധികൃത മദ്യനിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും 67 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ മദ്യനിർമാണത്തിന് മാത്രമായി പ്രവർത്തിച്ചിരുന്ന ആറ് കേന്ദ്രങ്ങളും, താമസ-വ്യാവസായിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന നാല് കേന്ദ്രങ്ങളും ഉൾപ്പെടുന്നു. കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
ബിഎൽഎസ് ഇന്റർനാഷണലിന് വിലക്ക്: പാസ്പോർട്ട് വിസാ സേവനങ്ങളെ ബാധിക്കുമോ?; കുവൈത്ത് പ്രവാസികൾ ആശങ്കയിൽ
ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. എംബസികളും കോൺസുലേറ്റുകളും അടുത്ത രണ്ട് വർഷത്തേക്ക് ക്ഷണിക്കുന്ന പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ജീവനക്കാരുടെ മോശം പെരുമാറ്റം, വിസ/പാസ്‌പോർട്ട് അപേക്ഷകളിലെ കാലതാമസം, അനാവശ്യ രേഖകൾ ആവശ്യപ്പെടൽ, റീഫണ്ടുകളിലെ കാലതാമസം തുടങ്ങിയ നിരവധി ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ലോകമെമ്പാടുമുള്ള 60-ൽ അധികം രാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ് ബിഎൽഎസ് ഇന്റർനാഷണൽ. ഈ വിലക്ക് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും കമ്പനിയുടെ ഓഹരികളിൽ ഗണ്യമായ ഇടിവിന് കാരണമാകുകയും ചെയ്തു.
നിലവിലെ സേവനങ്ങൾ തടസ്സപ്പെടില്ല:
നിലവിലുള്ള കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് ബിഎൽഎസ് ഇന്റർനാഷണൽ അറിയിച്ചു. നിലവിൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കുള്ള പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും നിലവിലുള്ള കേന്ദ്രങ്ങൾ വഴി തടസ്സമില്ലാതെ തുടരും.
യുഎഇ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലെ കരാർ കാലാവധി തീരുന്നതുവരെ സേവനങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, യുഎഇയിലെ അബുദാബിയിലെ ഇന്ത്യൻ എംബസിയുമായും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായുമുള്ള കരാർ ഏകദേശം ഒരു വർഷത്തേക്ക് തുടരും.
വിലക്ക് കാരണം, ഭാവിയിൽ തുറക്കുന്ന ടെൻഡറുകളിൽ നിയമപോരാട്ടത്തിൽ വിജയിച്ചില്ലെങ്കിൽ ബിഎൽഎസിന് പങ്കെടുക്കാൻ കഴിയില്ല. ഫെബ്രുവരിയിൽ ക്ഷണിക്കുകയും ജൂണിൽ റദ്ദാക്കുകയും ചെയ്ത 14 കേന്ദ്രങ്ങൾക്കായുള്ള ടെൻഡറിലും ബിഎൽഎസ് ബിഡ് സമർപ്പിച്ചിരുന്നു. മോശം സേവനങ്ങൾക്കെതിരെ നിരവധി വർഷങ്ങളായി നിലനിന്നിരുന്ന പരാതികളാണ് ഇപ്പോൾ കർശന നടപടിക്ക് വഴിവച്ചിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,
പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.
നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.
ഉടൻ ഡൗൺലോഡ് ചെയ്യൂ : https://apps.apple.com/in/app/norka-care/id6753747852
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കാരണം ഇതാണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല റോഡിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ജഹ്റ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ റേഡിയേറ്ററിൽ വെള്ളം കുറഞ്ഞതോ ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൗരന്മാരും താമസക്കാരും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പൊതുസ്ഥലത്ത് മാലിന്യമിടല്ലേ! നാടുകടത്തും; കുവൈത്തിൽ പരിശോധനയും ശിക്ഷാ നടപടികളും കടുപ്പിച്ചു
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും പരിസ്ഥിതി പ്രധാനമായ മേഖലകളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് അധികൃതർ. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി, ബീച്ചുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമലംഘനം നടത്തുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആറു മാസത്തിനിടെ നടത്തിയ പരിശോധനയിൽ 4,682 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,483 എണ്ണവും പരിസ്ഥിതി നിയമലംഘനങ്ങളായിരുന്നു. ഇതിൽ 347 കേസുകൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടാണ്.
ഇതിനെ തുടർന്ന്, ഈ മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. മരുഭൂമിയിൽ രാപാർക്കാൻ (Camping) എത്തുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ പിടികൂടാൻ പരിശോധകർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമലംഘനം ആവർത്തിക്കുന്ന വിദേശികളെ ശിക്ഷാ നടപടികൾക്ക് ശേഷം നാടുകടത്തും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും തടവും പിഴയും തീരുമാനിക്കുക. മാലിന്യം വലിച്ചെറിയുന്നവർക്ക് ശിക്ഷയിൽ യാതൊരു ഇളവും ലഭിക്കില്ല. ബാർബിക്യൂവിനോ തണുപ്പകറ്റാനോ ഉണ്ടാക്കിയ തീ അണയ്ക്കാതെയും വിറകും മറ്റും ഉപേക്ഷിച്ചു പോകുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)