Posted By Editor Editor Posted On

പുതിയ ബയോമെട്രിക് എൻട്രി-എക്സിറ്റ് സിസ്റ്റം, കുവൈത്തിലെ വിമാന യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈത്ത് സിറ്റി: യൂറോപ്യൻ യൂണിയൻ (EU), ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പുതിയ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 10-ന് ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകും.

അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനും യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ രജിസ്‌ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്താനും രൂപകൽപ്പന ചെയ്തതാണ് EES എന്ന് ഡി.ജി.സി.എ. വക്താവ് അബ്ദുള്ള അൽ രാജി അറിയിച്ചു. ഈ പുതിയ സംവിധാനത്തിലെ നിർദ്ദേശങ്ങൾ യാത്രക്കാർ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

എന്താണ് EES?

നിലവിലുള്ള കൈകൊണ്ട് പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന രീതിക്ക് പകരമായി, യാത്രക്കാരുടെ ഡാറ്റ ഡിജിറ്റലായി ശേഖരിക്കുന്ന സംവിധാനമാണിത്. വ്യക്തിഗത വിവരങ്ങൾക്കൊപ്പം വിരലടയാളം, മുഖം തിരിച്ചറിയൽ (Facial Biometrics) തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ഇതിലൂടെ ശേഖരിക്കും. ഇത് ഷെങ്കൻ ഏരിയയിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും കൂടുതൽ കൃത്യവും സുരക്ഷിതവുമാക്കും.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

EES നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടങ്ങളിൽ വിമാനത്താവളങ്ങളിൽ പ്രോസസിങ് സമയം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അൽ രാജി മുന്നറിയിപ്പ് നൽകി.

യാത്രക്കാർ നീണ്ട നടപടിക്രമങ്ങൾ പ്രതീക്ഷിക്കുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യുകയും വേണം.

കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യൂറോപ്യൻ യൂണിയൻ/ഷെങ്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടുകളിൽ എത്തിച്ചേരണം.

ഷെങ്കൻ രാജ്യങ്ങളിലൂടെ കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ, പുതിയ എൻട്രി-എക്സിറ്റ് നടപടിക്രമങ്ങൾ കാരണം ഉണ്ടായേക്കാവുന്ന കാലതാമസം കണക്കിലെടുത്ത്, അടുത്ത വിമാനത്തിനായി മതിയായ സമയം ഉണ്ടെന്ന് ഉറപ്പാക്കണം.

അതിർത്തി മാനേജ്‌മെന്റ് ശക്തിപ്പെടുത്തുന്നതിനും യൂറോപ്യൻ ഇതര പൗരന്മാരെ നിരീക്ഷണത്തിലാക്കിക്കൊണ്ട് അംഗരാജ്യങ്ങളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനുമുള്ള EU-ന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ EES സംവിധാനം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്ത് റേഡിയോയിലെ മലയാളി ശബ്ദം; 47 വർഷത്തെ പ്രവാസസേവനം പൂർത്തിയാക്കി അബൂബക്കർ പയ്യോളി മടങ്ങുന്നു

കുവൈത്ത് വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ (Ministry of Information) ഉദ്യോഗസ്ഥനും മലയാളി പ്രമുഖനുമായ അബൂബക്കർ പയ്യോളി 47 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച സർവീസിൽ നിന്ന് വിരമിച്ചു. വാർത്താ ലഭ്യത പരിമിതമായിരുന്ന പഴയ കാലഘട്ടത്തിൽ കുവൈത്തിലെ മലയാളികൾക്കും മറ്റ് ഇന്ത്യക്കാർക്കും വാർത്തകൾക്കും വിനോദത്തിനുമായി കുവൈത്ത് റേഡിയോയെ ആശ്രയിച്ചിരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഇദ്ദേഹം.

വാർത്തകൾക്ക് പുറമെ, ഇന്ത്യയുടെയും ഇന്ത്യൻ സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകങ്ങളെ കുവൈത്തി സമൂഹത്തിന് പരിചയപ്പെടുത്തുന്ന നിരവധി ഇംഗ്ലീഷ് പരിപാടികൾ റേഡിയോയിലൂടെ അവതരിപ്പിക്കാൻ അദ്ദേഹം അവസരം കണ്ടെത്തി. അസിസ്റ്റന്റ് ലൈബ്രറിയനായി കുവൈത്ത് റേഡിയോയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ചുരുങ്ങിയ കാലയളവിനുള്ളിൽ വിദേശ ഭാഷാ വിഭാഗത്തിന്റെ ചുമതലക്കാരനായി ഉയർന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരിക്കെ, അലീഗഡ് യൂണിവേഴ്സിറ്റിയിലെ പഠനം പൂർത്തിയാക്കിയാണ് 1978-ൽ അബൂബക്കർ പയ്യോളി കുവൈത്തിൽ എത്തുന്നത്. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെയും മുസ്ലിം ലീഗിന്റെയും വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ച ശേഷമായിരുന്നു അദ്ദേഹം പ്രവാസ ലോകത്തേക്ക് ചേക്കേറിയത്. കുവൈത്തിൽ വന്ന ശേഷം മുസ്ലിം ലീഗിന്റെ ആദ്യകാല പ്രവാസി സംഘടനാ രൂപമായ കേരള മുസ്ലിം വെൽഫെയർ ലീഗിന്റെ ജനറൽ സെക്രട്ടറി പദവി വരെ അലങ്കരിച്ചു. പിന്നീട് രൂപീകരിച്ച കെ.എം.സി.സി.യുടെ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്, ഖജാഞ്ചി എന്നീ സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. ‘ചന്ദ്രിക’ ദിനപത്രത്തിന്റെ കുവൈത്തിലെ ആദ്യത്തെ ലേഖകനും ഇദ്ദേഹമായിരുന്നു.

കുവൈത്ത് അധിനിവേശ കാലം വരെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം, ലോകപ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയെ പങ്കെടുപ്പിച്ചുകൊണ്ട് അക്കാലത്ത് നടത്തിയ ‘റാഫി നൈറ്റ്’ പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. കുവൈത്ത് അധിനിവേശ കാലത്ത് നാട്ടിൽ രൂപീകരിച്ച കുവൈത്ത് റിട്ടേണീസ് ഫോറത്തിന്റെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഈ സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് നടത്തിയ കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം അന്ന് പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കുവൈത്ത് വാർത്താ പ്രക്ഷേപണ മന്ത്രാലയം ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ, വിദേശ ഭാഷാ വിഭാഗം ഡയറക്ടർ ഷെയ്ഖ ഷെജൂൺ അബ്ദുള്ള സബാഹ് മൊമെന്റോ നൽകി അബൂബക്കർ പയ്യോളിയെ ആദരിച്ചു. കുവൈത്ത് റേഡിയോ പ്രക്ഷേപണ വിഭാഗം അണ്ടർ സെക്രട്ടറി ഡോക്ടർ യൂസുഫ് അൽ സുറയി അൽ സയിദ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇദ്ദേഹം സ്ഥിരതാമസത്തിനായി ഉടൻ നാട്ടിലേക്ക് തിരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ഹൃദയം തകർന്ന് കുടുംബം; എയർ ഇന്ത്യ എക്‌സ്‌പ്രസ് അനാസ്ഥ: പ്രവാസി നഴ്സിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകി

സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകാൻ അഞ്ചര മണിക്കൂർ വൈകിയതിൽ കുടുംബത്തിന് കടുത്ത പ്രതിഷേധം. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. പനിയും ഛർദ്ദിയും മൂലം ചികിത്സയിലിരിക്കെ, കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഹൃദയാഘാതത്തെ തുടർന്ന് എയ്ഞ്ചൽ അന്തരിച്ചത്. ഡിസംബറിൽ അവധിയെടുത്ത് നാട്ടിലെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു എയ്ഞ്ചൽ.

രേഖകൾ കൈമാറാതെ അനാസ്ഥ; വിമാനത്താവളത്തിൽ പ്രതിഷേധം

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ജീവനക്കാരി എന്ന നിലയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് ദിവസത്തോളം വൈകിയെങ്കിലും, ലോക കേരള സഭാംഗം കൂടിയായ സക്കീർ താമരത്തിൻ്റെ നേതൃത്വത്തിൽ ബാക്കി കാര്യങ്ങൾ വേഗത്തിലാക്കി. വിമാനടിക്കറ്റിന് ആവശ്യമായ തുക അപര്യാപ്തമായപ്പോൾ സഹപ്രവർത്തകർ പണം സമാഹരിച്ചാണ് ടിക്കറ്റ് എടുത്തതെന്നും സക്കീർ താമരത്ത് അറിയിച്ചു.

അറാർ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസിൽ റിയാദിലെത്തിച്ച മൃതദേഹം, അവിടെ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിൽ മുംബൈ വഴിയാണ് ബെംഗളൂരുവിൽ എത്തിച്ചത്. എന്നാൽ, സൗദിയിൽ നിന്ന് മൃതദേഹത്തോടൊപ്പം കൊടുത്തുവിട്ട രേഖകൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് അയക്കാൻ എയർ ഇന്ത്യ ശ്രദ്ധിച്ചില്ല. രേഖകൾ ലഭിച്ചശേഷം മാത്രമേ മൃതദേഹം വിട്ടുനൽകാൻ സാധിക്കൂ എന്ന് ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതോടെ കുടുംബാംഗങ്ങൾ പ്രയാസത്തിലായി.

തുടർന്ന്, കാർഗോ ഏജൻസികളുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ അഞ്ചര മണിക്കൂർ വൈകിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടിയത്. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ കടുത്ത അനാസ്ഥയാണ് ഈ മാനസിക ബുദ്ധിമുട്ടിന് കാരണമായതെന്നാണ് കുടുംബാംഗങ്ങൾ ഉയർത്തുന്ന പ്രധാന ആരോപണം.

കുവൈത്തിലെ സ്കൂളുകളിൽ പരിപാടികൾക്ക് നിയന്ത്രണം: ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ പ്രതിസന്ധിയിൽ; നെട്ടോട്ടമോടി പ്രവാസി മലയാളികൾ

കുവൈത്തിലെ വിദ്യാലയങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആവശ്യമായ അനുമതികളില്ലാതെ പരിപാടികൾ നടത്തിയ നിരവധി വിദ്യാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കഴിഞ്ഞ ദിവസം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു.

ഇതേത്തുടർന്ന്, ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ വിവിധ സ്കൂളുകൾ, പരിപാടികൾ നടത്തുന്നതിനായി സംഘടനകൾക്ക് നേരത്തെ നൽകിയിരുന്ന അനുമതി റദ്ദാക്കുകയും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള അറിയിപ്പ് നൽകുകയും ചെയ്തു.

എന്നാൽ, പൊതു പരിപാടികൾക്ക് ആഭ്യന്തര മന്ത്രാലയം വളരെ അപൂർവ്വമായി മാത്രമാണ് അനുമതി നൽകാറുള്ളത്. കഴിഞ്ഞ വർഷം മുതൽ നിലവിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയവും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വരും ആഴ്ചകളിൽ ഓണാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനിരിക്കെയാണ് സ്കൂൾ അധികൃതരിൽ നിന്ന് ഇത്തരമൊരു അറിയിപ്പ് ലഭിച്ചത്. ഇതോടെ ഓണാഘോഷ വേദികൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് സ്ഥലം കണ്ടെത്താനാവാതെ നിരവധി മലയാളി സംഘടനകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg?mode=wwt

വെൻഡിംഗ് മെഷീൻ വഴി മരുന്ന് വിൽപ്പന:നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: വെൻഡിംഗ് മെഷീനുകൾ വഴി മരുന്നുകളും മറ്റ് ആരോഗ്യ ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ-വഹാബ് അൽ-അവാദി 2025-ലെ 240-ാം നമ്പർ മന്ത്രിതല പ്രമേയം പുറത്തിറക്കി. സ്വകാര്യ മേഖലയിലെ മരുന്ന് വിതരണത്തിന് ആവശ്യമായ നിയമപരമായ ചട്ടക്കൂട് പൂർത്തിയാക്കാനും അംഗീകൃത ആരോഗ്യ, റെഗുലേറ്ററി മാനദണ്ഡങ്ങൾ ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുക, ഫാർമസ്യൂട്ടിക്കൽ സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, സുരക്ഷിതവും നിയന്ത്രിതവുമായ വിതരണം ഉറപ്പാക്കുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഈ പുതിയ പ്രമേയം അനുസരിച്ച്, 2025-ലെ 238-ാം നമ്പർ മന്ത്രിതല പ്രമേയത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും മാത്രമേ സ്വകാര്യ ഫാർമസികൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിൽക്കാൻ അനുവാദമുള്ളൂ. ഇതിനായി ഫാർമസികൾ മന്ത്രാലയത്തിന്റെ എല്ലാ നിബന്ധനകളും പാലിക്കുകയും ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന് ഇലക്ട്രോണിക് വഴി അപേക്ഷ സമർപ്പിക്കുകയും വേണം.

മെഷീൻ പ്രവർത്തിപ്പിക്കാൻ, ഫാർമസിക്ക് സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ ലൈസൻസുള്ള ഒരു ഫാർമസിസ്റ്റോ ടെക്നീഷ്യനോ ഇതിന് മേൽനോട്ടം വഹിക്കുകയും വേണം. മെഷീനുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, സ്ഥാപിച്ച സ്ഥലം, മരുന്ന് വിതരണത്തിനുള്ള പ്രത്യേക പെർമിറ്റ് എന്നിവ ഫാർമസികൾ ഹാജരാക്കണം.

വെൻഡിംഗ് മെഷീനുകൾ പാലിക്കേണ്ട കർശനമായ നിബന്ധനകളുമുണ്ട്. മെഷീനകത്തെ താപനില 25°C കവിയരുത്, കണ്ടെയ്‌നറുകൾ വൃത്തിയുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായിരിക്കണം. കാലാവധി കഴിഞ്ഞതോ രജിസ്റ്റർ ചെയ്യാത്തതോ ആയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിൽക്കുന്ന മരുന്നുകൾക്ക് കുറഞ്ഞത് നാല് മാസത്തെ ഷെൽഫ് ലൈഫ് ഉണ്ടായിരിക്കണം, കൂടാതെ വിലകൾ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക നിരക്കുകൾക്ക് അനുസൃതമായിരിക്കണം.

ഓരോ ഫാർമസിക്ക് കീഴിലും പരമാവധി അഞ്ച് വെൻഡിംഗ് മെഷീനുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂ. ഓരോ മെഷീനും തമ്മിൽ കുറഞ്ഞത് 100 മീറ്റർ അകലം നിർബന്ധമാണ്. ഓരോ മെഷീനിന്റെയും ലൈസൻസ് ഒരു വർഷത്തേക്ക് സാധുതയുള്ളതും നിബന്ധനകൾക്ക് വിധേയമായി പുതുക്കാവുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ മെഷീനിന്റെ പ്രവർത്തനം നിർത്തിവെച്ചാൽ, ഫാർമസികൾ ഒരു ആഴ്ചക്കുള്ളിൽ ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കണം. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1996-ലെ 28-ാം നമ്പർ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *